കളിക്കൂട്ടുകാരെ പ്പോലെയായിരുന്നു ആ അപ്പൂപ്പനും കൊച്ചുമകനും...അപ്പൂപ്പനുമൊത്തുള്ള കളിചിരികളിലായിരുന്നു ആ കുരുന്നിന്റെ ലോകം. അവർ പാട്ടുപാടിയും വാത്സല്യം നുകർന്നും സമയം പങ്കിട്ടു. അമ്മൂമ്മ കാണാതെ അപ്പൂപ്പന് ബീഡി വാങ്ങി കൊടുക്കുന്നതാണ് കൊച്ചുമകന്റെ പ്രധാന ‘ജോലി’. അതിൽ അവനും ഗുണം കിട്ടുന്ന ഒന്നുണ്ട്–ബീഡി വാങ്ങി ബാക്കി പൈസയ്ക്ക് വാങ്ങാവുന്ന മിഠായിയായിരുന്നു ആ സന്തോഷം. ബീഡി വലിച്ചു വിടുന്ന പുകച്ചുരുളിൽ രസക്കാഴ്ചകൾ തീർക്കുന്ന അപ്പുപ്പനെയും നോക്കി അവനിരിക്കും.
പതിയെ അവന്റെ മനസ്സിലും ഒരാഗ്രഹം മൊട്ടിട്ടു, അപ്പൂപ്പനെപ്പോലെ ബീഡി വലിക്കുന്ന ഒരാളാകണം. എന്നാൽ ആ തീരുമാനം വലിയ നഷ്ടങ്ങളിലേക്കാണ് അവനെയും അപ്പൂപ്പനെയും നയിച്ചത്. ആ കഥ പറയുകയാണ് ‘ബീഡിമുട്ടായി’ എന്ന ഹ്രസ്വചിത്രം. ജീവിതാനുഭവങ്ങളും ചെറുപ്പത്തിൽ കണ്ട കാഴ്ചകളും ചേർത്താണ് സംവിധായകൻ ശ്രീജേഷ് ശ്രീധരൻ ഈ ചിത്രമൊരുക്കിയത്. ലോക പുകയില വിരുദ്ധ ദിനമായ മേയ് 31നായിരുന്നു റിലീസ്.
ബീഡിമുട്ടായിയുടെ കഥയും സൗണ്ട് ഡിസൈനിങ്ങും എഡിറ്റിങ്ങും ശ്രീജേഷാണ്. വി.കെ.നൈനാച്ചനും മാസ്റ്റർ ശിവനന്ദ് രാജേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായഗ്രഹണം: രാജേഷ് കുടമാളൂർ, പശ്ചാത്തല സംഗീതം: നോയൽ ടോംസ്, തിരക്കഥ, സഹസംവിധാനം: അഭിലാഷ് നാരായണൻ, സംഗീതം, വരികൾ: പ്രിയ ബാലൻ, ആലാപനം: ഗൗരി പാർവതി, കല: രാജേഷ് ജി. വെള്ളൂർ