ജിദ്ദ: പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിന് സൗദിയിൽ നാളെ തുടക്കം. സൗദി അറേബ്യയിലെ തമിറിൽ മാസപ്പിറവി ദൃശ്യമായതോടെയാണ് നാളെ (ബുധൻ) റമദാൻ ഒന്നായിരിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സൗദി സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. റിയാദ് പ്രവിശ്യയിലെ അൽമജ്മഅ ഗവർണറേറ്റിലെ തമിറിലാണ് മാസപ്പിറവി ആദ്യമായി ദൃശ്യമായത്. ഇതോടെ വിശ്വാസികൾ ഇനി ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതശുദ്ധിയുടെ നാളുകളിലേക്ക് കടക്കും.
മാസപ്പിറവി ദൃശ്യമായതോടെ ഇന്ന് രാത്രി മുതൽ പള്ളികളിൽ പ്രത്യേക റമദാൻ നമസ്കാരമായ 'തറാവീഹ്' ആരംഭിക്കും. മക്കയിലെ ഹറം പള്ളിയിലും മദീനയിലെ മസ്ജിദുന്നബവിയിലും റമദാനെ വരവേൽക്കാൻ വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് തീർത്ഥാടകർ ഉംറ നിർവഹിക്കാനായി വരും ദിവസങ്ങളിൽ വിശുദ്ധ നഗരങ്ങളിലേക്ക് ഒഴുകിയെത്തും.