ദുബായ് : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ഹരിതാഭമാക്കാൻ വേറിട്ടൊരു കൂട്ടായ്മ. യൂണിവേഴ്സിറ്റി ഓഫ് ഷാർജ , ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി (GMU) എന്നിവിടങ്ങളിലെ അധ്യാപകരും ജീവനക്കാരും ചേർന്നാണ് തങ്ങളുടെ വീടിനോട് ചേർന്നുള്ള പ്രദേശം വൃത്തിയാക്കി കൃഷിയിടമാക്കിയത്.
യൂണിവേഴ്സിറ്റി ഓഫ് ഷാർജയിലെ പ്രൊഫസറായ ഡോ. അനു രണഡെയുടെ വില്ലയ്ക്ക് പിന്നിൽ കല്ലും മണ്ണും മാലിന്യങ്ങളും നിറഞ്ഞുകിടന്നിരുന്ന തരിശുഭൂമിയാണ് ഇവരുടെ കഠിനാധ്വാനത്തിലൂടെ വിളവെടുപ്പിന് പാകമായത്.
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ഭക്ഷ്യസ്വയംപര്യാപ്തതയും ലക്ഷ്യമിട്ടായിരുന്നു ഈ സംരംഭം. മരച്ചീനി (കപ്പ), മധുരക്കിഴങ്ങ്, മുരിങ്ങ തുടങ്ങിയ വിവിധയിനം വിളകളാണ് ഇവർ ഇവിടെ വിജയകരമായി കൃഷി ചെയ്ത് വിളവെടുത്തത്.
പരിസ്ഥിതി ദിനത്തിൽ പ്രകൃതിയെ സംരക്ഷിക്കേണ്ടത് കേവലം ചടങ്ങുകളിൽ ഒതുക്കാതെ, പ്രായോഗികമായി നടപ്പിലാക്കി സമൂഹത്തിന് മാതൃകയാവുകയാണ് ഈ കൂട്ടായ്മ. പ്രൊഫ. ഡോ. അനു രണഡെ, മിസ്സ്. സുനി, മിസ്സ്. സുജ , ഡോ. വിദ്യ അനീഷ് , മിസ്സ്. ജാസ്മിൻ , മിസ്റ്റർ. ഷമീർ , ജാവേദ് ബെയ്‌സിൽ എന്നിവർ ഈ ഹരിത സംരംഭത്തിന് നേതൃത്വം നൽകുകയും സജീവമായി പങ്കെടുക്കുകയും ചെയ്തു. നഗരമധ്യത്തിലും കൃഷിയെ നെഞ്ചിലേറ്റുന്ന പ്രവാസികളുടെ ഈ കൂട്ടായ്മ ഏറെ പ്രശംസ പിടിച്ചുപറ്റി.