ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ലക്ഷ്യമാക്കി അന്താരാഷ്ട്ര കാർ യാത്രയ്ക്ക് ഒരുങ്ങുന്നു. വേൾഡ് മലയാളി കൗൺസിൽ (WMC) കുവൈറ്റ് പ്രൊവിൻസ് അംഗം മണിക്കുട്ടൻ ജി.എസ്സ്. ആണ് സംഘടനയുടെ പൂർണ്ണ പിന്തുണയും ആശംസകളും. സൗഹൃദത്തിന്റെയും ശാന്തിയുടെയും സർവ്വലൗകിക സന്ദേശം ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ചരിത്രയാത്ര, വരുന്ന ഓഗസ്റ്റ് 15-ന് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ കുവൈറ്റ് ടവറിൽ നിന്നാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത് എന്ന് ഡബ്ലിയു. എം. സി. ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിൽ, പ്രസിഡന്റ് ബേബി സോമത്തീരം എന്നിവർ അറിയിച്ചു.
തിരുവനന്തപുരം അരുവിക്കര വില്ലേജിൽ ചെറിയകൊന്നി സ്വദേശിയായ മണിക്കുട്ടൻ ജി.എസ്. (53) നിലവിൽ കുവൈറ്റിലും തിരുവനന്തപുരത്തുമായി പ്രവർത്തിക്കുന്ന 'എത്യോസ് ഒപ്റ്റീഷ്യൻ' ഉടമയാണ്. 2023-ൽ ഒരു രാജ്യത്ത് കാറിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച വ്യക്തിക്കുള്ള ഗിന്നസ് ലോകറെക്കോർഡ് സ്വന്തമാക്കിയ ഇദ്ദേഹം, അമേരിക്കൻ പൗരന്മാരുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് അന്ന് തിരുത്തിക്കുറിച്ചത്. ഇതുവരെ 11 ലോകറെക്കോർഡുകളും ഒരു പ്രത്യേക പുരസ്കാരവും കരസ്ഥമാക്കിയിട്ടുള്ള മണിക്കുട്ടൻ, തന്റെ പുതിയ ദൗത്യത്തിൽ "സമാധാനം" എന്ന പ്രധാന പ്രമേയമുയർത്തിയാണ് വേൾഡ് മലയാളി കൌൺസിൽ പിന്തുണയുമായി യാത്ര തിരിക്കുന്നത്.
600 ദിവസങ്ങൾ കൊണ്ട് 135 രാജ്യങ്ങളിലൂടെ 2,50,000 കിലോമീറ്റർ ദൂരം കാറിൽ സഞ്ചരിക്കാനാണ് ഈ ദൗത്യത്തിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്. മുൻപ് അമേരിക്കൻ ദമ്പതികളായ ജിം റോജേഴ്‌സും പേജ് പാർക്കറും 116 രാജ്യങ്ങളിലൂടെ മൂന്ന് വർഷം കൊണ്ട് നടത്തിയ യാത്രയുടെ റെക്കോർഡ് മറികടക്കുക എന്നതും ഈ യാത്രയുടെ ലക്ഷ്യങ്ങളിലൊന്നാണ്.
ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ അതിരുകൾക്കപ്പുറം മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കാനും ലോകസമാധാന സന്ദേശം പ്രചരിപ്പിക്കാനും ഈ യാത്രയിലൂടെ സാധിക്കുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
കുവൈറ്റിൽ നിന്ന് ആരംഭിക്കുന്ന ഈ മഹത്തായ സംരംഭത്തിന് എല്ലാവിധ വിജയങ്ങളും സുരക്ഷിതത്വവും നേരുന്നതായി വേൾഡ് മലയാളി കൗൺസിൽ ദുബായ് ഭാരവാഹികളായ ചെയർമാൻ വി. എസ്. ബിജുകുമാർ, പ്രസിഡന്റ് ലാൽ ഭാസ്കർ, സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ സുധീർ പൊയ്യാരാ, വി.പി അഡ്വ ഹാഷിക് തൈക്കണ്ടി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.