ഷാർജ: ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ രക്ഷാകർതൃത്തത്തിൽ നടക്കുന്ന ഷാർജ റിയൽ എസ്റ്റേറ്റ് എക്‌സിബിഷൻ ‘ഏക്കർസ് 2026’ന് തുടക്കമായി. ബുധനാഴ്ച ഷാർജ എക്‌സ്‌പോ സെന്ററിൽ ഭരണാധികാരിയുടെ ഓഫിസ് ചെയർമാൻ ശൈഖ് ഡോ. സാലിം ബിൻ അബ്ദുൽറഹ്മാൻ അൽ ഖാസിമി പ്രദർശനം ഉദ്ഘാടനം ചെയ്തു.ജനുവരി 24 വരെ പ്രദർശനം തുടരും. മേളയിൽ വെച്ച് ഷാർജയിലെ പ്രോപ്പർട്ടി വാങ്ങുന്നവർക്ക് ഇടപാടുകൾക്ക് റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഫീസിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റും ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. താമസസ്ഥലം, വാണിജ്യം, വ്യവസായം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ 200ലധികം റിയൽ എസ്റ്റേറ്റ് പദ്ധതികളാണ് പ്രദർശനത്തിലുള്ളത്.
ഷാർജയിൽ ആദ്യമായി അവതരിപ്പിക്കുന്ന നിരവധി ആധുനികവും സുസ്ഥിരവുമായ റെസിഡൻഷ്യൽ പദ്ധതികളും ഇതിലുണ്ട്. 2025ൽ ഷാർജയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 65.6 ബില്യൺ ദിർഹമിലെത്തിയതായി അധികൃതർ അറിയിച്ചിരുന്നു. 129 രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരാണ് വിപണിയിൽ സജീവമായിരിക്കുന്നത്. പാന്‍ അറബ് പ്രോപ്പര്‍ട്ടീസിനെ പ്രതിനിധീകരിച്ച് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി ചടങ്ങില്‍ പങ്കെടുത്തു.