തിരുവനന്തപുരം: സാമുദായിക വികാരങ്ങളെയും മതവിശ്വാസത്തെയും തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കില്ലെന്ന് എല്ലാ ജനാധിപത്യ കക്ഷികളും ഒറ്റക്കെട്ടായി തീരുമാനിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കേരളയാത്രയുടെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണം ലഭിക്കുക രാഷ്ട്രീയത്തിൽ പ്രധാനമാണെങ്കിലും, വോട്ടിനായി സമുദായ വികാരങ്ങളെ ഉപയോഗിക്കുന്നത് സമൂഹത്തിൽ വലിയ മുറിവുകൾ ഉണ്ടാക്കും. അതില്ലാതിരിക്കാനുള്ള മുൻകരുതൽ സർക്കാർ തലത്തിൽ തന്നെ സ്വീകരിക്കണം. രാഷ്ട്രീയപാർട്ടികളെയും സമുദായ നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ സർവ്വകക്ഷി യോഗം വിളിച്ച് കേരളം ഇതിനൊരു മാതൃകയുണ്ടാക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
വർഗീയമായ ചേരിതിരിവ് മനുഷ്യരുടെ ജീവിതത്തെയാണ് ആത്യന്തികമായി ബാധിക്കുന്നത്. വികസന മുരടിപ്പിലേക്കാണ് അത് നയിക്കുക. പല പ്രതിസന്ധികളെയും അതിജീവിച്ച കേരളത്തിന് ഇതിലും ശക്തമായ മാതൃക സ്വീകരിക്കാൻ കഴിയും.
കേരളത്തിൽ ഇടയ്ക്കിടെ നടന്നുകൊണ്ടിരിക്കുന്ന 'പ്രീണന' വിവാദങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ധവളപത്രം പുറപ്പെടുവിക്കണം .മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങൾക്ക് സർക്കാർ നൽകിയിട്ടുള്ള ആനുകൂല്യങ്ങളെയും ഇളവുകളെയും കുറിച്ച് വ്യക്തമായ വിവരം പൊതുമണ്ഡലത്തിൽ ലഭ്യമാക്കിയാൽ ഊഹാപോഹങ്ങൾ അവസാനിക്കും. ഇത്തരം ആരോപണങ്ങൾ ജാതി-മത സമൂഹങ്ങളെ അധിക്ഷേപിക്കാനും പരസ്‌പര അകലം സൃഷ്ടിക്കാനും മാത്രമേ ഉപകരിക്കൂ.
നമുക്ക് മനുഷ്യനാണ് വലുത്. മനുഷ്യൻ്റെ നിലനിൽപാണ് പ്രധാനം. മനുഷ്യർ പരസ്‌പരമുള്ള സൗഹാർദ്ദം ജീവൽ പ്രധാനമാണ്. അതിന് എല്ലാ വിട്ടുവീഴ്ചകൾക്കും നമ്മൾ തയ്യാറാവണം. കേരളയാത്രയുടെ ഭാഗമായി ഓരോ ജില്ലകളിലും ആയിരക്കണക്കിന് മനുഷ്യരെ ഞങ്ങൾ സംബോധന ചെയ്തു.ജാതി-മത ചിന്തകൾക്കതീതമായി മനുഷ്യനന്മയുടെ സന്ദേശങ്ങളാണ് നൽകിയത്. ഓരോ നാടിന്റെയും വികസനവുമായി ബന്ധപ്പെട്ട വലിയ ചർച്ചകളും നടന്നു. ആ ചർച്ചകൾ ക്രോഡീകരിച്ച വികസന രേഖ ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കും.
കേരളത്തിൽ
എസ് .ഐ.ആറിൻ്റെ ഭാഗമായി 24 ലക്ഷം ആളുകളാണ് വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടത്.ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്.സർക്കാർ പഞ്ചായത്ത് ഓഫീസുകളിൽ പട്ടിക പ്രസിദ്ധീകരിക്കണമെന്നും സമയപരിധി നീട്ടിനൽകുന്നത് ആലോചിക്കണമെന്നും സുപ്രീം കോടതിതന്നെ പറഞ്ഞിരിക്കുന്നു. രാജ്യത്തെ ജനാധിപത്യപ്രക്രിയയെ ദുഷ്കരമാക്കുന്ന ഒന്നാവരുത് ഇത്. സമയക്കുറവ് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പ്രവാസികൾ നേരിട്ട് ഹിയറിംഗിന് ഹാജറാവേണ്ട എന്നു പറഞ്ഞെങ്കിലും ജനിച്ചത് ഇന്ത്യയിലല്ലാത്തത് കൊണ്ട് ഈ ഇളവ് പ്രവാസികളുടെ മക്കൾക്ക് ലഭിക്കുന്നില്ല. ഇതൊനൊക്കെ ബന്ധപ്പെട്ടവർ പരിഹാരം കാണണം. അന്യായമായി ഒരാൾപോലും വോട്ടർ പട്ടികയിൽ നിന്ന് പുറത്താവരുത്.
2026 സമസ്‌തയുടെ സെൻ്റിനറിയുടെ വർഷമാണ്.സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ വലിയ പദ്ധതികളാണ് ഇതിന്റെ ഭാഗമായി ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. നമ്മുടെ നാടിന് വെളിച്ചമേകിയ പ്രസ്ഥാനമാണ് സമസ്ത. മതസൗഹാദ്ദത്തിനും മനുഷ്യനന്മക്കും മാതൃക കാണിച്ച പ്രസ്ഥാനമാണത്. ഇസ്‌ലാമിന്റെ യഥാർഥ രൂപമാണ് സുന്നികൾ പിന്തുടരുന്നത്. അല്ലാത്തതൊന്നും പ്രത്യയശാസ്‌ത്രപരമായി ശരിയല്ല. ഇസ്ലാമിക ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചതാണ് തീവ്രവാദ സ്വഭാവമുള്ള പാർട്ടികൾ. സുന്നീ ഐക്യത്തിന് ഞങ്ങൾ എന്നും അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. സുന്നികളുടെ ഐക്യം കേരളത്തിലെ പൊതുസമൂഹത്തിനും കരുത്ത് പകരും.
ഒരു സ്വതന്ത്ര രാജ്യത്തെ അഭ്യന്തര കാര്യങ്ങളിൽ മറ്റൊരു രാജ്യവും ഇടപെടരുത്.ഇത് വലിയ സംഘർഷങ്ങൾക്ക് വഴിവെക്കും. രാജ്യാന്തരബന്ധങ്ങൾക്കും ഐക്യരാഷ്ട്ര സഭ നിയമങ്ങൾക്കും എതിരാണ്. ലോകസമാധാനത്തിനായി നമ്മൾ എല്ലാവരും എപ്പോഴും പ്രാർത്ഥിക്കണം. സമാധാനത്തിനേ പുരോഗതികൊണ്ടുവരാൻ കഴിയൂ.കാന്തപുരം പറഞ്ഞു.
പുത്തരിക്കണ്ടം മൈതാനിയിലെ താജുൽ ഉലമാ നഗറിൽ നടന്ന സമാപന മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിശിഷ്ടാതിഥിയായി .കേരള യാത്രയുടെ ഉപനായകരായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി
പ്രസംഗിച്ചു.വികസനരേഖ കാന്തപുരം മുഖ്യമന്ത്രിക്ക് കൈമാറി.കേരള മുസ്‌ലിം ജമാഅത്തിൻ്റെ പ്രവാസിഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ്റെ (ഐ.സി.എഫ്)രിഫാഇകെയർ പദ്ധതി മുഖ്യമന്ത്രിയും കാന്തപുരം എ.പി അബൂബകർ മുസ്‌ലിയാരും സംയുക്തമായി ഉദ്ഘാടനം ചെയ്തു.ഓട്ടിസം , സെറിബ്രൽ പാൾസി ബാധിതരായ 1000 കുഞ്ഞുങ്ങൾക്ക് ഒരു വർഷം മുപ്പതിനായിരം രൂപ വീതം ലഭിക്കുന്ന പദ്ധതിയാണിത്.ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ, ശശി തരൂർ എം.പി, കർണാടക സ്പീക്കർ യു.ടി. ഖാദർ, എ.എ. റഹീം എം.പി,ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭംഗാനന്ദ, മാത്യൂ മാർ സിൽവാൽവാനിയോസ് എപ്പിസ്‌കോപ, ഗുരുരത്ന ജ്ഞാന തപസ്വി,അഡ്വ.മുഹമ്മദ് ഷാ,എൻ.അലിഅബ്ദുല്ല,
ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി ,സയ്യിദ് മുനീർ അഹ്ദൽ ,നിസാർ സഖാഫി ഒമാൻ,എ സൈഫുദ്ദീൻ ഹാജി ,മുസ്ത്വഫ കൂടല്ലൂർ സംബന്ധിച്ചു.കേരള യാത്ര കൺവീനർ വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി സ്വാഗതവും സിദ്ദീഖ് സഖാഫി നന്ദിയും പറഞ്ഞു.
കേരളയാത്രയുടെ ഭാഗമായി പാളയത്ത് നിന്നാരംഭിച്ച റാലിക്ക് സംസ്ഥാന ജില്ലാ നേതാക്കൾ നേതൃത്വം നൽകി.കേരളത്തിലെ 14 ജില്ലകളിൽനിന്നും നീലഗിരി ജില്ലയിൽ നിന്നുമെത്തിയ 5000 സെൻ്റിനറി ഗാർഡ് അംഗങ്ങളുടെ പരേഡും നടന്നു.സെൻ്റിനറി ഗാർഡിന് കാന്തപുരം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സയ്യിദ് അബ്‌ദുറഹ്‌മാൻ അൽബുഖാരി നഗരിയിൽ നടന്ന
സ്വീകരണ സമ്മേളനത്തിലേക്ക്
പതിനായിരങ്ങൾ ഒഴുകിയെത്തി.
ജനുവരി 1ന് കാസർക്കോട്ട് നിന്നായിരുന്നു കേരള യാത്ര ആരംഭിച്ചത്.
ഫോട്ടോ:
കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കേരള സമാപന സമ്മേളനത്തിൽ യാത്രാ നായകൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു.