അവര്‍ക്കൊപ്പം പതിനേഴാം നൂറ്റാണ്ടിലെ രാജാക്കന്മാരുടേതിനു സമാനമായ വേഷവിധാനത്തോടെ ഒരാളും... അദ്ദേഹമാണ് അന്നവിടെ നടക്കുന്ന ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രം. ചടങ്ങുകള്‍ക്ക് തുടക്കമായി. തന്റെ മുന്നില്‍ വച്ചിരിക്കുന്ന ക്യാമറ കരുണാനിധി ഓണ്‍ ചെയ്തു. നേരത്തെ രാജാവേഷം ധരിച്ച് റാണിക്കുപിന്നില്‍ നിന്നിരുന്ന ആ മനുഷ്യന്‍ പതുക്കെ ക്യാമറയ്ക്ക്പിന്നിലേക്ക് വന്നു. ‘ആക്ഷന്‍' എന്ന് പറഞ്ഞതിന് തൊട്ടടുത്ത നിമിഷം അയാള്‍ ക്യാമറയ്ക്ക് മുന്നിലെത്തി. പൊടുന്നനെ പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചു മരിച്ച ഒരു ചരിത്ര പുരുഷനായി മാറി. ഒരു മികച്ച നടന് മാത്രം സാധിക്കുന്ന ഒന്ന്. അതെ അവിടെ ചരിത്രം സൃഷ്ടിക്കപ്പെടുകയായിരുന്നു.
87 കോടി രൂപ ചെലവില്‍ അണിയിച്ചൊരുക്കാന്‍ കമല്‍ സ്വപ്നം കണ്ട വിസ്മയം മരുതനായകത്തിന്റെ ജനനം സംഭവിക്കുകയായിരുന്നു. പിന്നീട് റാണിയെ കാണിക്കാനായി മാത്രം ഷൂട്ട് ചെയ്ത ഒരു രംഗം സ്‌ക്രീനില്‍ പ്രദർശിപ്പിച്ചു. ഏതാനും മിനിട്ടുകള്‍ മാത്രം നീണ്ട ആ സെഗ്മെന്റിന് ചെലവായത് ഒന്നര കോടി രൂപയാണ്. പത്തും അമ്പതും ലക്ഷത്തിന് ഒരു പടം തീരുന്ന കാലം ആണതെന്ന് ഓര്‍ക്കണം.
ഇന്ത്യയിലെ ഏറ്റവുംകൂടുതൽ വിപണിമൂല്യമുള്ള ബോളിവുഡിനുപോലും സ്വപ്നം കാണാൻ കഴിയാത്ത കാലത്താണ് സിനിമ എന്ന മാധ്യമത്തിൽ പുതിയതായി എന്തൊക്കെ ചെയ്യാം എന്ന് ഓരോ നിമിഷവും സ്വപ്നം കാണുന്ന കമൽഹാസൻ എന്ന സിനിമാ ദാഹി ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബജറ്റിൽ മരുതനായകത്തിനായി ഇറങ്ങിപുറപ്പെട്ടത്. തന്റെ സമ്പാദ്യത്തിൽ നിന്നുള്ള ഭൂരിഭാഗവും കമൽ ഇതിനായി ചെലവഴിച്ചു.
ഒരുപക്ഷെ പൂർത്തിയാക്കാൻ സാധിച്ചിരുന്നെങ്കിൽ ഇന്ത്യൻ സിനിമയിലെ വിഷ്വൽ ഫോർമാറ്റ് മാറ്റിമറിച്ചേക്കാവുന്ന ചിത്രം. ബാഹുബലിക്കും കെജിഎഫിനും, വിക്രമി നും, ആർ ആർ ആറിനുമൊക്കെ മുൻപേ ബോക്സ് ഓഫീസുകൾ തകർക്കാൻ പ്രാപ്തിയുണ്ടായിരുന്ന ഒരു ചിത്രമാണ് ചിത്രീകരണം പൂർത്തിയാക്കാനാകാതെ പാതിവഴിയിൽ നിൽക്കുന്നത്.
ബ്രിട്ടീഷ് ഇന്ത്യയിലെ പനയൂർ ഗ്രാമത്തിൽ തമിഴ് വെള്ളാള കുടുംബത്തിൽ 1725 ലാണ് മരുതനായകം ജനിച്ചത്. ചെറിയ പ്രായത്തിൽ കുടുംബത്തെ ഉപേക്ഷിച്ച് നാടോടിയായി ജീവിച്ചു. തന്നെ ആയോധന കല അഭ്യസിപ്പിച്ച ഗുരുവുമായി കൂടുതൽ അടുക്കുകയും ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തു. അങ്ങനെ മരുതനായകം മുഹമ്മദ് യൂസഫ് ഖാന്‍ എന്ന പേര് സ്വീകരിച്ചു. ശേഷം പോണ്ടിച്ചേരിയിൽ എത്തി ഫ്രഞ്ച് പട്ടാളത്തിൽ ചേർന്നു. 1690 മുതല്‍ 1801 വരെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ എന്നീ പ്രദേശങ്ങള്‍ ഭരിച്ച രാജവംശമായ ‘ആര്‍കോട്ട്’ രാജവംശത്തിലെ സേനാനായകനായും പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രാദേശിക സേനാ നായകനും, 1758 ലെ മധുര തിരുനല്‍വേലി ഗവര്‍ണര്‍ എന്നീ പദവികള്‍ വഹിച്ചു.

ആളുകൾ മരുതനായകത്തെ ഇഷ്ടപ്പെട്ടു. എന്നാൽ ഇത് ബ്രിട്ടീഷുകാരെയും നവാബിനെയും ചൊടിപ്പിച്ചു. നികുതി മരുതനായകത്തിനല്ല നവാബിനു നേരിട്ട് നൽകണമെന്ന ഉത്തരവ് മരുതനായകത്തെ പ്രകോപിതനാക്കി. തന്റെ ആർമിയെ സംഘടിപ്പിച്ച് മരുതനായകം ബ്രിടീഷുകാർക്ക് എതിരെ പോരാടി. എന്നാൽ മരുതനായകത്തിന്റെ ഇടയിൽ നിന്നും മൂന്നുപേരെ ഉപയോഗിച്ചുകൊണ്ട് മരുതനായകത്തെ കുടുക്കി. നാമാസ് ചെയ്യുന്നതിനിടെ മരുതനായകത്തെ അറസ്റ്റു ചെയ്തു. പിന്നീട് തൂക്കിക്കൊല്ലുകയായിരുന്നു. ഇത്രയൊക്കെ സംഭവ ബഹുലമായ മരുതനായകത്തിന്റെ കഥയാണ് കമൽഹാസൻ സിനിമയാക്കാൻ ആഗ്രഹിച്ചത്.

യൂട്യൂബില്‍ ‘മരുതനായകം’ എന്ന് തിരഞ്ഞാല്‍ നമുക്ക് ലഭിക്കുക ആ സിനിമയിലെ ഇളയരാജ സംഗീതം നല്‍കിയ ഒരു ഗാനവും, ചിത്രത്തിലെ ചില രംഗങ്ങള്‍ ചേർത്തുവച്ച ട്രയ്‌ലര്‍ എന്ന് പറയാവുന്ന ഒരു വീഡിയോയും മാത്രമാണ്. 1990 കളുടെ തുടക്കത്തിലാണ് ‘മരുതനായകം’ എന്ന ആശയം കമലിന്റെ മനസിലേക്ക് വരുന്നത്. ബെൻ ഹർ അല്ലെങ്കിൽ ബ്രേവ് ഹാർട്ട് പോലെയുള്ള , എന്നാൽ കൂടുതൽ ആമ്പിഷ്യസും, ചരിത്രങ്ങളിൽ പലപ്പോഴും അവഗണിക്കപ്പെട്ടിട്ടുള്ള ഒരു ഗംഭീര ചരിത്ര സിനിമ എടുക്കുന്നതിനെപ്പറ്റിയാണ് കമൽഹാസൻ ചിന്തിച്ചത്. പ്രശസ്ത തമിഴ് നോവലിസ്റ്റ് എസ്.രംഗരാജനുമായി(സുജാത) ചേര്‍ന്നെഴുതി ചിത്രത്തിന്റെ തിരക്കഥ കമല്‍ പൂര്‍ത്തിയാക്കി. മൂവി മാജിക് സ്‌ക്രീൻ റൈറ്റർ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് 1998-ൽ ഇന്ത്യയിൽ ആദ്യമായി മരുതനായകത്തിനുവേണ്ടി തിരക്കഥാരചനയ്ക്കായി ഒരു കമ്പ്യൂട്ടർ ഉപയോഗിച്ചു. ഈ മഹാരാജ്യത്ത് കമ്പ്യൂട്ടര്‍ പോലും അത്ര വ്യാപകമായിട്ടില്ല എന്നും ഓര്‍ക്കണം.

രാജ് കമല്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസന്‍ തന്നെ ചിത്രം നിര്‍മിക്കാം എന്നായിരുന്നു തീരുമാനം. മുതൽ മുടക്ക് തന്നെ ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണത്തിലെ പ്രധാന വില്ലന്‍. 87 കോടി മൂതല്‍ മുടക്ക് എന്നത് 25 വർഷങ്ങൾക്ക് മുൻപ് വലിയ തുകത്തെന്ന ആയിരുന്നു. അതിനാല്‍ തന്നെ ചിത്രം നിര്‍മിക്കാന്‍ രാജ് കമല്‍ ഇന്റര്‍നഷണല്‍ സഹ നിര്‍മാതാക്കളെ തേടി. നിര്‍മാണത്തില്‍ പങ്കാളിയാവന്‍ ഒരു ബ്രിട്ടീഷ് കമ്പനി മുന്നോട്ട് വന്നു. 1998 ഓഗസ്റ്റ് 10 ന് തമിഴ്‌നാട്ടിലെ വേലാങ്കുടിയിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

കന്നഡ സിനിമയിലെ പ്രശസ്ത നടന്‍ വിഷ്ണു വര്‍ദ്ധനും, ഹിന്ദി നടന്‍ നസറുദ്ദീന്‍ ഷായും തുടങ്ങി 90 കളില്‍ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങള്‍ ഒക്കെ തന്നെ മരുതനായകത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങിയിരുന്നു. രജനി കാന്ത്, അമിതഅഭ് ബച്ചൻ, ഹോളിവുഡ് നടി , കേറ്റ് വിൻസ്ലെറ്റ് എന്നിവരുടെ പേരുകളും ഇടയ്ക്ക് മുഴങ്ങിക്കേട്ടു. ഫ്രഞ്ച് നോവലിസ്റ്റും തിരക്കഥാകൃത്തും അക്കാദമി അവാർഡ് ജേതാവുമായ ജീൻ ക്ലോഡ് കാരിയർ, തമിഴ്‌നാടിന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തെക്കുറിച്ചുള്ള രചനകൾക്ക് പേരുകേട്ട ചരിത്രകാരൻ സുബ്ബയ്യ മുത്തയ്യയും, ജ്ഞാനകൂതൻ, പുവിയരസു തുടങ്ങിയ കവിമാറും തിരക്കഥാ വികസനത്തിൽ പങ്കാളികളായിരുന്നു.
നിരവധി തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച രവി.കെ.ചന്ദ്രന്‍ ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം. പില്‍ കാലത്ത് എന്തിരനും ബഹുബലിയും തുടങ്ങി വലിയ ചിത്രങ്ങളുടെ ഭാഗമായ സാബു സിറില്‍ ആയിരുന്നു മരുദനായകത്തിന്റെ കലാസംവിധാനത്തിനായി നിയമിക്കപെട്ടയാള്‍.
ഇളയരാജയുടെയും ഇതിഹാസ ഇംഗ്ലീഷ് സംഗീതസംവിധായകൻ ആൻഡ്രൂ ലോയ്ഡ് വെബ്ബറിന്റെയും സഹകരണത്തോടെയാണ് ചിത്രത്തിന്റെ സംഗീതസംവിധാനമെന്ന് കമൽഹാസൻ പ്രഖ്യാപിച്ചു. കർണാടക ഗായിക, എസ് സുബ്ബലക്ഷ്മിയും പാട്ടു പാടാൻ കരാറിൽ ഒപ്പിട്ടു.
എന്നാൽ 1998 ലെ രണ്ടാം പൊക്രാന്‍ നുക്ലിയാര്‍ പരിക്ഷണത്തിന്റെ ബാക്കിപത്രമായി കമ്പനി നിര്‍മാണത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ചിത്രത്തിനെതിരെ ചില ഹിന്ദു സംഘടനകള്‍ പ്രതിഷേധം ഉയർത്തിയതും സിനിമയെ കാര്യമായി ബാധിച്ചു. ഇതോടുകൂടി പൂർത്തീകരിക്കാനാകാത്ത ചിത്രമായി മരുതനായകം മാറി. എന്നാൽ പൂർത്തിയാകാനാകാത്ത സിനിമ എന്ന പേരിൽ മരുതനായകം മാറുമെന്നു ഒരിക്കലും കരുതാൻ കഴിയില്ല. കാരണം സിനിമ എന്ന മാധ്യമത്തിൽ പുതിയതായി എന്തൊക്കെ ചെയ്യാം എന്ന് ഓരോ നിമിഷവും സ്വപ്നം കാണുന്ന, മനസ്സിൽ നിറയെ സിനിമ മാത്രമുള്ള കമൽ ഹാസൻ എന്ന സിനിമാദാഹിയുടെ സ്വപ്നമാണ് മരുതനായകം. ഓരോ കമൽഹാസൻ ചിത്രങ്ങൾ പുറത്തിറങ്ങുമ്പോഴും മരുതനായകം എന്നെത്തും എന്ന ചോദ്യം ആവർത്തിക്കപ്പെടുന്ന കാലത്തോളം മരുതനായകം ഒരിക്കലും പൂർത്തിയാക്കാൻ കഴിയാത്ത സിനിമയെന്ന് വിലയിരുത്താൻ കഴിയില്ല.
കമൽ ഹാസന് ഇപ്പോൾ പ്രായം 67. നാല്‍പതുകളില്‍ സ്വന്തമായുണ്ടായിരുന്ന മാസ്‌കുലാര്‍ ശരീരമോ, ഗാഭീര്യം നിറഞ്ഞ ശബ്ദമോ ഒന്നും ഇന്നില്ല. പ്രായവും കാലവും അദ്ദേഹത്തിൽ മാറ്റം കൊണ്ടുവന്നു. 1758 ല്‍ മധുര, തിരുനല്‍വേലി ഗവര്‍ണര്‍ പദവികള്‍ വരെ വഹിച്ചിരുന്ന മരുതനായകം എന്ന മുഹമ്മദ് യൂസഫ് ഖാനായി സ്‌ക്രീനില്‍ എത്താൻ കമലിന് ഇനി ഒരുപക്ഷെ സാധിക്കുമായിരിക്കില്ല. അതുകൊണ്ടാകാം വിക്രം സിനിമയുമായി ബന്ധപ്പെട്ടുനടന്ന പ്രസ് മീറ്റിൽ മരുതനായകമായി സ്‌ക്രീനില്‍ വരാന്‍ ഇനി താന്‍ ഉണ്ടാവില്ല എന്ന പരോക്ഷ സൂചന കമൽ നൽകിയതും. എന്നാൽ ക്യാമറായിക്കു പിന്നില്‍ നിന്ന്, മരുതനായകത്തിനു പിറവികൊടുക്കാന്‍ കമലിന് കഴിയും എന്ന് തന്നെയാണ് പ്രതീക്ഷ. ആ പ്രതീക്ഷ ഓരോ സിനിമാ പ്രേമികളുടെയും മനസ്സിൽ കിടക്കുന്ന കാലത്തോളം മരുതനായകത്തിനായുള്ള കാത്തിരിപ്പും തുടരും