ദുബായ് : കഴിഞ്ഞ ദിവസം ദുബായ് കറാമയിൽ വെച്ച് കൊല്ലപ്പെട്ട ആനി മോൾ ഗിൾഡ യുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. രാത്രി 10:20 ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന എയർ അറേബ്യയുടെ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.
ഈ കഴിഞ്ഞ മെയ് 4 നാണ് ആനിയെ താമസ സ്ഥലത്തു വെച്ച് സുഹൃത്ത് അബിൻ ലാൽ കുത്തി കൊലപ്പെടുത്തുന്നത്. കൃത്യ നിർവഹണത്തിന് ശേഷം സുഹൃത്ത് തരപ്പെടുത്തി നൽകിയ ടിക്കറ്റുമായി നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ അബുദാബി എയർപോർട്ടിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. നിലവിൽ അബിൻ ലാൽ ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.
ആനിയും അബിൻലാലും വളരെക്കാലം സുഹൃത്തുക്കളായിരുന്നു. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് മാറുകയും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്‌തു. തുടർന്നാണ് അബുദാബിയിലെ ബർജീൽ ഹോസ്പിറ്റലിൽ ഓഫീസ് സൂപ്പർവൈസർ ആയി ജോലി ചെയ്‌തു വരികയായിരുന്ന അബിൻ ലാൽ ആനിയെ സന്ദർശക വിസയിൽ അബുദാബിയിൽ കൊണ്ടുവരുന്നത്. ഇവിടെ ഇരുവരും ഒന്നിച്ചായിരുന്നു താമസം.ശേഷം ദുബായിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ ആനിക്ക് ജോലി ലഭിച്ചതോടെ ആനി കറാ മയിലേക്ക് താമസം മാറുകയായിരുന്നു. പിന്നീട് ഇരുവരുടെയും ബന്ധത്തിൽ പ്രശ്‍നങ്ങൾ ഉടലെടുക്കുകയും
ആനി അബിനിൽ നിന്നും അകൽച്ച കാണിക്കുകയുമുണ്ടായി. ഇതോടെ ആനിക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന് അബിൻ സംശയിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ ആയിരിക്കാം പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരി, യാബ് ലീഗൽ സർവീസസ് റീപാട്രിയേഷൻ ടീം അംഗം നിഹാസ് ഹാഷിം, എച്ച് ആർ ഹെഡ് ലോയി അബു അംറ, ഇൻകാസ് യൂത്ത് വിംഗ് ദുബായ് ചാപ്റ്റർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് നിയമ നടപടികൾ പൂർത്തീകരിക്കാൻ സാധിച്ചത്.